എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

നെഹ്രു കണ്ട കളി

കോട്ടയത്തുനിന്ന് 'ഡക്‌സ്' എന്ന സ്‌പെഷല്‍ ബോട്ടിലായിരുന്നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വരവ്. അന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ആധുനിക ഉല്ലാസബോട്ടായിരുന്നു അത്. നെഹ്രുവിനൊപ്പം മകള്‍ ഇന്ദിരയും പേരക്കുട്ടികളായ രാജീവ്, സഞ്ജയ് എന്നിവരുമുണ്ട്.

മണ്‍റോ തുരുത്തില്‍ താത്കാലിക പവലിയന്‍ നിര്‍മിച്ചിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോട്ട് ഷെഡ്ഡാണ് ഇന്ന് ഈ തുരുത്തില്‍. ബോട്ടില്‍നിന്ന് നെഹ്രുവും സംഘവും പവലിയനിലെ കസേരയില്‍ ഉപവിഷ്ടരായപ്പോള്‍ ഒരു മൈല്‍ വടക്ക് വേമ്പനാട് കായലില്‍ വെടിപൊട്ടി. അവിടെ ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച് കുതിക്കാന്‍ കിടക്കുകയായിരുന്നു. പോലീസ് ഓഫീസര്‍ ഗോവിന്ദന്‍ തോക്കില്‍നിന്ന് വെടി പൊട്ടിച്ചതോടെ ചുണ്ടന്‍വള്ളങ്ങള്‍ കുതിപ്പുതുടങ്ങി. കളിയോടങ്ങള്‍ എവിടെയെന്ന് ചോദിച്ച് നെഹ്രു മേശപ്പുറത്ത് ചാടിക്കയറി. ആരോ കൊടുത്ത ബൈനോക്കുലറിലൂടെ ദൂരെനിന്ന് കളിവള്ളങ്ങള്‍ പാഞ്ഞുവരുന്നത് ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കണ്ടു.

നെടുമുടി പൊങ്ങ കരക്കാര്‍ തുഴയുന്ന നെപ്പോളിയന്‍, ചെമ്പുംപുറം കരക്കാരുടെ പാര്‍ഥസാരഥി, അമിച്ചകരി കരക്കാര്‍ നയമ്പെറിയുന്ന ചമ്പക്കുളം, നടുഭാഗം കരക്കാരുടെ നടുഭാഗം, എടത്വാ കരക്കാര്‍ തുഴയുന്ന നേതാജി, മാമ്പുഴക്കരി കരക്കാര്‍ നയിക്കുന്ന നെല്‍സണ്‍, കാവാലം കരക്കാര്‍ തുഴഞ്ഞ കാവാലം എന്നീ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്രുവിനു മുന്നില്‍ മത്സരിക്കാനിറങ്ങിയത്.

വാശിയേറിയ മത്സരത്തില്‍ ഒരു തുഴപ്പാടിന് നടുഭാഗം ഒന്നാമതെത്തി. നെപ്പോളിയനായിരുന്നു രണ്ടാം സ്ഥാനം. കാവാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 മിനിറ്റു കൊണ്ട് മത്സരം കഴിഞ്ഞു. സമ്മാനദാനത്തിനുശേഷം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി നെഹ്രു ആലപ്പുഴ ജെട്ടിവരെ യാത്ര ചെയ്തു. എല്ലാവര്‍ഷവും വള്ളംകളി നടത്തണമെന്ന് ആഗ്രഹമറിയിച്ച നെഹ്രു ഡല്‍ഹിയില്‍ചെന്ന ശേഷം ജേതാവിന് സമ്മാനിക്കാന്‍ ഒരു മുഴം നീളമുള്ള ഒരു വെള്ളിച്ചുണ്ടന്‍ അയച്ചുകൊടുത്തു. ഇതാണ് നെഹ്രു ട്രോഫി.

കൊല്ലം കളക്ടര്‍ തമ്പുരാന്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എന്‍.വി. ചെല്ലപ്പന്‍ നായര്‍, കുട്ടനാട്ടില്‍നിന്നുള്ള തിരു-കൊച്ചി നിയമസഭാംഗം നാരായണ പിള്ള എന്നിവരായിരുന്നു വള്ളംകളിയുടെ മുഖ്യ സംഘാടകര്‍. അന്ന് ആലപ്പുഴ കൊല്ലം ജില്ലയിലായിരുന്നു.

ട്രോഫി വരാന്‍ വൈകിയതിനാല്‍ 53ല്‍ കളി നടന്നില്ല. 54ല്‍ മീനപ്പള്ളി വട്ടക്കായലിലായിരുന്നു കളി. ഇവിടെ കാറ്റ് കൂടുതലായതിനാല്‍ 55ല്‍ പുന്നമടക്കായലിലേക്ക് മാറ്റി. അന്നുമുതല്‍ പുന്നമടക്കായലാണ് സ്ഥിരം വേദി. 52ല്‍ നെഹ്രു കണ്ട വള്ളം കളിയുടെ ഏക ചരിത്ര ദൃശ്യരേഖ രണ്ടാം സമ്മാനം നേടിയ നെപ്പോളിയനു വേണ്ടി ക്യാപ്റ്റന്‍ പൂപ്പള്ളി കുട്ടിച്ചന്‍ നെഹ്രുവില്‍നിന്ന് ട്രോഫി വാങ്ങുന്ന ഫോട്ടോയാണ്. കാലപ്പഴക്കംകൊണ്ട് ഫോട്ടോ ആകെ മങ്ങിപ്പോയി.

പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു നെപ്പോളിയന്‍ ചുണ്ടന്‍. 52ല്‍ ഒന്നാമതെത്തിയ നടുഭാഗം പിന്നീട് ഇതുവരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല. അതേ സമയം നെപ്പോളിയന്‍ 57,58,59 വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫി നേടി. ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക് കുറിച്ചു. 61ലും നെപ്പോളിയന്‍ ഒന്നാമതെത്തി. എന്നാല്‍ 1920ല്‍ ആറമ്മുളയില്‍നിന്ന് ചുണ്ടന്‍ വാങ്ങി പുതുക്കിപ്പണിത് നെപ്പോളിയന്‍ എന്ന പേരിട്ടത് കുട്ടിച്ചനാണ്.പക്ഷേ, വള്ളംകളിവേദിയിലെ നിറസാന്നിധ്യമായിരുന്ന കുട്ടിച്ചന്റെ ക്യാപ്റ്റന്‍സിയില്‍ ട്രോഫി നേടാന്‍ കഴിഞ്ഞില്ല. 56ല്‍ അദ്ദേഹം മരിച്ചു. നെപ്പോളിയന്‍ നെഹ്രുട്രോഫി കരസ്ഥമാക്കിയ നാലു തവണയും കുട്ടിച്ചന്റെ മകന്‍ കുട്ടപ്പനായിരുന്നു ക്യാപ്റ്റന്‍.

73ല്‍ നെപ്പോളിയന്‍ വെള്ളംകുളങ്ങര കരക്കാര്‍ക്കുവിറ്റു. നെപ്പോളിയന്‍ എന്ന പേര് പിന്നീട് പാടില്ലെന്ന നിബന്ധനയിലായിരുന്നു വില്പന. വെള്ളംകുളങ്ങര എന്നാണ് ചുണ്ടന്റെ ഇപ്പോഴത്തെ പേര്. പഴയ നെപ്പോളിയന്റെ ഓടില്‍ തീര്‍ത്ത കൂമ്പ്, കുറ്റിയും വളയും, വെള്ളിക്കുമിള എന്നിവ കുട്ടിച്ചന്റെ മകന്‍ മോനിച്ചന്‍ നിധിപോലെ വീട്ടില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അമരത്ത് സ്ഥാപിച്ചിരുന്ന നെപ്പോളിയന്‍ എന്ന പേര് ആലേഖനം ചെയ്ത ഓടിന്റെ ഫലകവും ഇക്കൂട്ടത്തിലുണ്ട്.

52ലെ കളിയില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരിയിലെ ഐ.സി. ചാക്കോയുടെ ജിയര്‍ഗോസ് എന്ന ചുണ്ടന്‍ പങ്കെടുക്കാനിരുന്നതാണ്. പാടത്തിന്റെ കരയില്‍ പാടത്തിനുനടുവില്‍ വെച്ചിരുന്ന ചുണ്ടന്‍ കൃഷി തുടങ്ങിയതിനാല്‍ വെള്ളത്തിലിറക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ നെഹ്രു എട്ട് കളിയോടങ്ങളുടെ മത്സരം കെേണ്ടനെ.

No comments:

Post a Comment