എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നം


യുദ്ധതന്ത്രത്തിന്റെ സന്തതിയാണ് ചുണ്ടന്‍. കായലിലെ യുദ്ധക്കളത്തില്‍ പോരാടി ജലപാതകളിലൂടെ ജൈത്രയാത്ര നടത്തിയ പടക്കപ്പലില്‍നിന്നുള്ള ചുണ്ടന്റെ പിറവിയുടെ കഥയ്ക്കുപിന്നില്‍ രാജ്യസ്‌നേഹമുണ്ട്; പ്രാചീന തച്ചുശാസ്ത്രത്തിന്റെ മികവുണ്ട്. ഇന്ന് ജലോത്സവങ്ങളിലെ ആകര്‍ഷണഘടകമായ ചുണ്ടന്‍ പണ്ടത്തെ പടക്കപ്പലിന്റെ പിന്‍ഗാമിയാണ്. പടയ്ക്കുപയോഗിക്കുന്ന ജലവാഹനം പിന്നീട് പകിട്ടാര്‍ന്ന ചുണ്ടനായി രൂപംപ്രാപിക്കുകയായിരുന്നു.

ചുണ്ടന്റെ ജന്മത്തിനു പിന്നിലെ തിരശ്ശീല ഉയരുമ്പോള്‍ ചരിത്രത്തിന്റെ സ്​പന്ദനം കേള്‍ക്കാം. ആ സ്​പന്ദനം ചുണ്ടന്റെ കഥപറയുന്നു. അത് ഇപ്രകാരം.

നാട്ടുരാജാക്കന്മാരുടെ ഭരണകാലം. ചെമ്പകശ്ശേരി, കായംകുളം എന്നീ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുത. കലഹം മൂത്ത് ഇരുരാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. കായംകുളം കായലിലൂടെ പടയോട്ടം നടത്തി, കായംകുളം പിടിച്ചടക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നല്കി. യുദ്ധം ജലമാര്‍ഗമാക്കാനായിരുന്നു തീരുമാനം. യുദ്ധത്തിനായി ഒരു ജലവാഹനം തയ്യാറാക്കാന്‍ രാജാവ് ഉത്തരവിട്ടു. നിരവധി ശില്പികള്‍ മാതൃകയുമായി എത്തി. കൊടുപ്പുന്ന സ്വദേശി വെങ്കിടയില്‍ നാരായണന്‍ ആചാരി സമര്‍പ്പിച്ച മാതൃക രാജാവിന് ഇഷ്ടപ്പെട്ടു. തെങ്ങിന്‍കൊതുമ്പിലായിരുന്നു മാതൃക. ഇതനുസരിച്ച് ജലവാഹനം പണിതിറക്കി.

നൂറോളം പടയാളികള്‍ക്ക് കയറാം. പീരങ്കികള്‍ വെക്കാനും വെടിക്കോപ്പുകള്‍ സൂക്ഷിക്കാനും ഇടം. ചെമ്പകശ്ശേരി സൈന്യം ഈ പടക്കപ്പലുമായി പരീക്ഷണത്തിനായി കായലില്‍ ഇറങ്ങി. അതുവരെ കാണാത്ത പടക്കപ്പല്‍ കണ്ട് കായംകുളം രാജാവ് ഭയന്നു. നൂറോളംപേര്‍ ഒന്നിച്ച് തുഴയുമ്പോള്‍ ശരവേഗത്തില്‍ ജലവാഹനം പറക്കുന്നു. അതുപോലൊരു പടക്കപ്പല്‍ ഇല്ലാതെ പോരാടാന്‍ കഴിയില്ലെന്നുകണ്ട കായംകുളം രാജാവ് കൊടുപ്പുന്ന ആശാരിയെ കായംകുളത്ത് കൊണ്ടുവന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കായംകുളം രാജാവിനും ചെമ്പകശ്ശേരിക്കുള്ളതുപോലെ ഒരു ജലവാഹനം പണിതുകൊടുക്കാന്‍ ആശാരി നിര്‍ബന്ധിതനായി.

കായംകുളം സൈന്യം കായലില്‍ പരിശീലനം തുടങ്ങി. തങ്ങള്‍ക്കുള്ളതുപോലെ ഒരു ജലവാഹനം കായംകുളം ചേരിയില്‍ക്കണ്ട ചെമ്പകശ്ശേരി രാജാവ് പടക്കപ്പലിന്റെ നിര്‍മാണരഹസ്യം ചോര്‍ന്നതില്‍ കോപാകുലനായി. രാജഭടന്മാര്‍ ആശാരിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടച്ചു. വധശിക്ഷയ്ക്ക് രാജാവ് ഉത്തരവിട്ടു. ''യുദ്ധം കണ്ടശേഷമേ വധശിക്ഷ നടപ്പാക്കാവൂ. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിക്കും''-ആശാരി കേണപേക്ഷിച്ചു.

യുദ്ധം തുടങ്ങി. കായലില്‍ ഇരുപടക്കപ്പലുകളും പോരിനിറങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിപൊട്ടുമ്പോള്‍ ജലവാഹനം ഒരടി മുന്നോട്ട്. കായംകുളത്തെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിവെക്കുമ്പോള്‍ ജലവാഹനം ഒരടി പിന്നോട്ട്. തച്ചുശാസ്ത്രത്തില്‍ ആശാരിക്കുള്ള കരവിരുതായിരുന്നു അതിനു കാരണം. ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ തടവില്‍നിന്നു മോചിപ്പിച്ച് സമ്മാനങ്ങള്‍ നല്കി. സ്വര്‍ണവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനിച്ചതു കൂടാതെ ധാരാളം ഭൂമി കരമൊഴിവായി പതിച്ചുകൊടുത്തു.

ചെമ്പകശ്ശേരിയുടെ പടക്കപ്പല്‍ ആശാരിയുടെ നാടായ കൊടുപ്പുന്ന ദേശക്കാര്‍ക്ക് ഉപഹാരമായി നല്കി. ഈ പടക്കപ്പലിന്റെ രൂപവും ഭാവവും മാറ്റി വെങ്കിട്ടനാരായണന്‍ ആശാരി ആദ്യത്തെ ചുണ്ടന്‍വള്ളം പണിതു. അങ്ങനെ ആദ്യത്തെ കളിയോടം പിറന്നു.ആദ്യകാലത്ത് ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നമായിരുന്നു. മത്സരത്തിന് ഉപയോഗിച്ചിരുന്നില്ല.

No comments:

Post a Comment