എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

ചുണ്ടന്‍ കനിവ് നാടിനു വിദ്യ


ചുണ്ടനും സ്‌കൂളും തമ്മില്‍ എന്താണു ബന്ധം? കടലും കടലാടിയും പോലെ ഒരു ബന്ധവുമില്ലെന്ന് ഈ ചോദ്യത്തിന് ഉത്തരം വന്നേക്കാം. എന്നാല്‍ ചുണ്ടന്‍ അറിവിന്റെ പ്രകാശഗോപുരമുയരാന്‍ കാരണമായ സംഭവം ജലോത്സവചരിത്രത്തിലുണ്ട്.

കരുവാറ്റയിലും കൊടുപ്പുന്നയിലും സ്‌കൂളുകള്‍ വരാനുള്ള പണം ചൊരിഞ്ഞത് രണ്ട് ചുണ്ടന്‍വള്ളങ്ങളാണ്.

കരുവാറ്റ കരക്കാര്‍ക്ക് പണ്ട് ഒരു ചുണ്ടനുണ്ടായിരുന്നു. പയ്യമ്പള്ളി ഇല്ലത്തുകാരുടേതായിരുന്നു ഈ വള്ളം. ഈ ചുണ്ടന്‍ കൈനകരിക്കാര്‍ക്ക് വിറ്റു. കൈനകരിക്കാര്‍ ചുണ്ടന് നെപ്പോളിയന്‍ എന്നു പേരിട്ട് കളിക്കു കൊണ്ടുപോയിരുന്നു.

ചുണ്ടന്‍ വിറ്റുകിട്ടിയ പണംകൊണ്ട് സ്ഥലം വാങ്ങി കെട്ടിടം പണിത് കരുവാറ്റയിലെ നാട്ടുകാര്‍ ഒരു എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. ഇതാണ് കുമാരപുരം എല്‍.പി.സ്‌കൂള്‍. ഈ സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കൈനകരിക്കാര്‍ കൊണ്ടുനടന്ന നെപ്പോളിയന്‍ ചുണ്ടനാണ് കൈനകരിക്കാരില്‍നിന്ന് വെള്ളംകുളങ്ങരക്കാര്‍ വാങ്ങിയത്. ചുണ്ടന് വെള്ളം കുളങ്ങര എന്ന് പേരുമിട്ടു. പലവട്ടം പുതുക്കിപ്പണിത വെള്ളംകുളങ്ങര ചുണ്ടനില്‍ ഇപ്പോള്‍ പഴയ നെപ്പോളിയന്റെ രണ്ട് പലകകള്‍ മാത്രമേയുള്ളൂ. ചുരുക്കത്തില്‍ വെള്ളംകുളങ്ങര ഒരു പുതിയ ചുണ്ടനായി.

കൈനകരിക്കാര്‍ക്ക് ചുണ്ടന്‍ വിറ്റ കരുവാറ്റക്കാര്‍ വള്ളംകളിയില്‍നിന്ന് പിന്‍വാങ്ങിയെന്ന് ആരും കരുതരുത്. കുറെനാള്‍ കരുവാറ്റക്കാര്‍ ചുണ്ടന്‍ വാടകയ്ക്ക് എടുത്ത് കളിച്ചു. എടത്വാക്കാരുടെ പച്ചച്ചുണ്ടനായിരുന്നു സ്ഥിരമായി വാടകയ്ക്ക് എടുത്തിരുന്നത്. പിന്നീട് പച്ചച്ചുണ്ടന്‍ കരുവാറ്റക്കാര്‍ വിലയ്ക്ക് വാങ്ങി. പച്ചച്ചുണ്ടന്റെ പേരുമാറ്റി കരുവാറ്റ എന്ന് ചുണ്ടന് നാമകരണം ചെയ്തു. കരുവാറ്റയും വെള്ളംകുളങ്ങരയും ഇപ്പോഴും ജലമേളയുടെ കളിത്തട്ടിലുണ്ട്.

പഴയകാലത്ത് പ്രശസ്തി നേടിയ 'ജിയര്‍ഗോസ്' ചുണ്ടന്‍ വിറ്റുകിട്ടിയ പണം മുടക്കിയാണ് കൊടുപ്പുന്ന കരക്കാര്‍ കൊടുപ്പുന്ന ഗ്രാമത്തില്‍ യു.പി.സ്‌കൂള്‍ സ്ഥാപിച്ചത്. ഈ സ്‌കൂളും സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തു.

പുളിങ്കുന്നിനടുത്ത പുന്നക്കുന്നത്തുശ്ശേരിക്കാരുടേതായിരുന്നു 'ജിയര്‍ഗോസ്'. വള്ളം ഉടമയാവട്ടെ സാഹിത്യനിരൂപകശ്രേഷ്ഠനായ ഐ.സി.ചാക്കോ. ജിയര്‍ഗോസ് ലത്തീന്‍ വാക്കാണ്. കര്‍ഷകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. തായങ്കരിക്കാരാണ് 'ജിയര്‍ഗോസ്' വാങ്ങിയത്. ഈ ചുണ്ടന്‍ പിന്നീട് തായങ്കരിക്കാര്‍ കൊടുപ്പുന്നക്കാര്‍ക്ക് വില്ക്കുകയായിരുന്നു. കൊടുപ്പുന്നക്കാര്‍ കുറെക്കാലം ഈ ചുണ്ടന്‍ കളിച്ചു. ചുണ്ടന്‍ കൊറ്റാത്തൂര്‍ കൈതോടിക്കാര്‍ക്ക് വിറ്റു കിട്ടിയ പണംകൊണ്ടാണ് കൊടുപ്പുന്നക്കാര്‍ സ്‌കൂള്‍ പണിതത്. തായങ്കരിക്കാര്‍ ഒരു ചുണ്ടന്‍ പണിതിറക്കി എല്ലാ കളിയിലും പങ്കെടുക്കുന്നുണ്ട്. ജവഹര്‍ എന്നാണ് ഈ ചുണ്ടന്റെ പേര്‍. ജവഹറുമായി തായങ്കരിക്കാര്‍ ഇക്കുറിയും നെഹ്രുട്രോഫിക്ക് എത്തുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യം ചുണ്ടന്‍ സ്വന്തമാക്കിയവരാണ് കൊടുപ്പുന്നക്കാര്‍. യുദ്ധം ജയിച്ച പടക്കപ്പല്‍ ചെമ്പകശ്ശേരി രാജാവ് സമ്മാനമായി കൊടുപ്പുന്ന ദേശക്കാര്‍ക്ക് നല്കുകയായിരുന്നല്ലോ. ആദ്യത്തെ ചുണ്ടന്റെ ശില്പി നാരായണന്‍ ആശാരിയുടെ നാട് കൂടിയായിരുന്നു കൊടുപ്പുന്ന. 40 വര്‍ഷത്തിലേറെയായി കൊടുപ്പുന്നക്കാര്‍ക്ക് ചുണ്ടനില്ല. ആദ്യത്തെ ചുണ്ടന്റെ ഉടമകള്‍ നാല് പതിറ്റാണ്ടായി വള്ളം കളി രംഗത്തില്ലെന്ന് സാരം.

No comments:

Post a Comment