എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

ചുണ്ടന്‍ എന്ന സ്വപ്നം



ഒരു പുത്തന്‍ ചുണ്ടന്‍ കരക്കാര്‍ക്ക് സ്വപ്നമെന്നോണം തന്നെ, ചുണ്ടന്‍ പണിയാന്‍ ഒരവസരം കിട്ടുകയെന്നത് പണ്ട് ആശാരിമാര്‍ക്കും വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. ചുണ്ടന്‍ പണിതിറക്കുന്ന ആശാരിക്ക് നാട്ടില്‍ ഒരു 'വി.ഐ.പി.' പദവികിട്ടിയിരുന്നത്രേ.

കുട്ടനാടിന്റെ പഴങ്കഥകളില്‍ ഒരു ആശാരിയുടെ കഥയുണ്ട്. കഥയല്ല, നടന്ന സംഭവമാണ്. ചമ്പക്കുളത്തുകാരന്‍ വടക്കേപ്പുരയ്ക്കല്‍ ഗോവിന്ദന്‍ ആശാരിയാണ് കഥാപാത്രം.ആയാപറമ്പ് തെക്കേമുറി ചുണ്ടന്‍ പണിയുടെ കാലം. ഗോവിന്ദനാശാരിക്ക് മാലിപ്പുര (വള്ളപ്പുര)യില്‍ പണിക്കാര്‍ക്കൊപ്പം ചുണ്ടന്റെ നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാവാന്‍ മോഹം. പണിയായുധങ്ങളുമായി ചെന്ന ഗോവിന്ദന്‍ ആശാരിയെ മാലിപ്പുരയിലെ ആശാരിമാര്‍ പരിഹസിച്ച് വിട്ടു. ചുണ്ടന്‍ പണിയാന്‍ താന്‍ ആളായിട്ടില്ലെന്ന് അവര്‍ പറഞ്ഞത് ഗോവിന്ദന്‍ ആശാരിയെ വേദനിപ്പിച്ചു.

എന്നാല്‍ ചുണ്ടന്‍ പണിതിട്ടുതന്നെ ബാക്കി കാര്യം എന്ന വാശിയിലായി ആശാരി. സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി പണം സമ്പാദിച്ചു. കിഴക്കന്‍ നാട്ടില്‍ പോയി ആഞ്ഞിലിത്തടിയെടുത്തു. ചങ്ങാടത്തില്‍ തടി കൂട്ടിക്കെട്ടി പമ്പയാറ്റിലൂടെയാണ് വരവ്. യാത്രക്ക് നാലഞ്ചുദിവസം വേണം. രാത്രി ഏതെങ്കിലും കടവില്‍ കിടന്നുറങ്ങും. ഒരു രാത്രി രണ്ട് വലിയ ഉരുളന്‍ തടി മോഷണം പോയി. ആശാരി തളര്‍ന്നില്ല. ഭാര്യയുടെയും മക്കളുടെയും സ്വര്‍ണപ്പണ്ടങ്ങള്‍ എല്ലാം വിറ്റ് ആശാരി വീണ്ടും തടിയെടുത്തു. കടത്തില്‍ മുങ്ങിത്താണ് ആശാരി ചുണ്ടന്റെ പണി തുടങ്ങി. വള്ളംപണി കണ്ട് നാട്ടുകാര്‍ കൂടി. നാട്ടില്‍ ഒരു ചുണ്ടന്‍ ഉണ്ടാവുന്നതില്‍ നാട്ടുകാര്‍ക്ക് ആവേശമായി. ആശാരിയുടെ കടത്തിന്റെ വിവരമറിഞ്ഞ നാട്ടുകാര്‍ സഹകരിച്ചു.

ചുണ്ടന്‍ നീരണിഞ്ഞ ദിവസം ആശാരിയെ തോളിലേറ്റി വരവേറ്റ നാട്ടുകാര്‍ പൊന്നും പണവും സമ്മാനമായി നല്‍കി. ഒടുവില്‍ ആശാരിക്ക് കടം വീട്ടിക്കഴിഞ്ഞ് മിച്ചം തുക കിട്ടിയത്രേ. ചുരുക്കത്തില്‍ ചുണ്ടന്‍ ആശാരിയുടെ കടം വീട്ടി.

ഗോവിന്ദന്‍ ആശാരി കടംവാങ്ങി പണിത വള്ളമാണ് പാര്‍ഥസാരഥി ചുണ്ടന്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും പഴക്കമുള്ള ചുണ്ടനാണ് പാര്‍ഥസാരഥി. ഏതാണ്ട് 90 വര്‍ഷത്തെ പഴക്കം. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലം അഷ്ടമുടിക്കായലില്‍ വൈസ്രോയി നടത്തിയ വള്ളംകളിയില്‍ പാര്‍ഥസാരഥിയാണ് ജേതാവായത്. പിന്നീട് ചുണ്ടന്റെ അമരത്തിനിരുവശവും നമ്പര്‍ വണ്‍ എന്ന് വലിയ ഗമയോടെ ആലേഖനം ചെയ്തിരുന്നു. ഒന്നാമത് എത്തിയതിന്റെ ഓര്‍മ്മയ്ക്കായിരുന്നു ഈ ആലേഖനം. പഴയ വള്ളമായതിനാല്‍ കുട്ടനാട്ടിലെ ഏറ്റവും നീളം കുറഞ്ഞ വള്ളമാണിത്. പലവട്ടം പാര്‍ഥസാരഥി പുതുക്കിപ്പണിതിട്ടുണ്ട്.

ദീര്‍ഘകാലം തോട്ടുവാത്തല എന്‍.എസ്.എസ്. കരയോഗത്തിന്റേതായിരുന്നു ഈ വള്ളം. പിന്നീട് തോട്ടയ്ക്കാട് രാജപ്പന്‍ നായര്‍ എന്ന വ്യക്തി വിലയ്ക്കു വാങ്ങി.

കുറെക്കാലമായി പാര്‍ഥസാരഥി മത്സരത്തിനിറങ്ങാറില്ല. എങ്കിലും പ്രദര്‍ശനത്തുഴച്ചിലില്‍ പങ്കെടുക്കാനെത്തുമായിരുന്നു.

പതിന്നാലാം നൂറ്റാണ്ടിലാണ് ചെമ്പകശ്ശേരി രാജവംശം നാടു ഭരിച്ചിരുന്നത്. അക്കാലത്ത് ആദ്യം പിറന്ന ചുണ്ടനു പിന്നാലെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കത്തില്‍ നശിച്ച ചുണ്ടന്‍ വള്ളങ്ങളൊക്കെ വിസ്മൃതിയിലാണ്. പേരുകള്‍ പഴമക്കാര്‍ക്കു പോലും അറിയില്ല.

1940 വരെയുണ്ടായിരുന്ന നേതാജി, നെല്‍സണ്‍, കൊടുപ്പുന്ന എന്നീ ചുണ്ടന്‍ വള്ളങ്ങളുടെ പേര് പഴമക്കാരില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ട്.

No comments:

Post a Comment